Wednesday 22 June 2016

നബിയേ...! അവന്‍ മരിച്ചു വീണിരിക്കുന്നു!!

Muhammad Sajeer Bukhari's photo.


ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിനാണ് യുദ്ധം നടന്നത്. പതിനാലു പേരാണ് യുദ്ധത്തില്‍ ശഹീദായത്. മുഹാജിറുകളില്‍ നിന്ന് ആറും അന്സ്വാറുകളില്‍ നിന്ന് എട്ടും. ഈയിടെ ബദ്ര്‍ രണാങ്കണം സന്ദര്ശി ച്ചിരുന്നു. അവിടെ ശുഹദാഇന്‍റെ നാമം എഴുതിവെച്ചിട്ടുണ്ട്.

മുഹാജിറുകളില്‍ നിന്ന് ഉമൈര്‍ ബിന്‍ അബീവഖാസ്, ഉബൈദതുബ്നുല്‍ ഹാരിസ്, ദുശ്ശിമാലൈന്‍, ആഖിലു ബ്നുല്‍ ബുകൈര്‍, മഹ്ജഅ്, സ്വഫ്വാന്‍ ബിന്‍ ബൈളാഅ് എന്നിവരാണ് ശഹീദായത്. ചില ചരിത്രകാരന്മാര്‍ മറ്റു ചില പേരുകളും പറയുന്നുണ്ട്.

ഹാരിസ ബിന്സുറാഖ, സഅ്ദ്ബിന്ഖൈസമ, മുബശ്ശിര്‍ ബ്ന്‍ അബ്ദില്‍ മുന്‍ദിര്‍, യസീദ്ബിന്ഹാരിസ്, ഉമൈര്‍ ബ്നുല്‍ ഹമാം, റാഫിഉ ബ്നുല്‍ മുഅല്ലാ, ഔഫ്ബിന്ഹാരിസ്, മുഅവ്വിദ്ബിന്ഹാരിസ് എന്നിവരാണ് അന്സ്വാറുകളായ ശുഹദാക്കള്‍.

ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഉമൈര്‍ ബിന്‍ അബീ വഖാസ്(റ) ആയിരുന്നു. പതിനാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തിരുനബി സ്വ. ബദ്റിലേക്ക് പുറപ്പെടാനുള്ള സംഘത്തെ തയ്യാറാക്കുകയാണ്. കൂട്ടത്തിലൊരാള്‍ തന്‍റെ കണ്ണില്‍ പെടാതെ ഒളിഞ്ഞു നില്ക്കുന്നത് അവിടത്തെ ശ്രദ്ധയില്‍പെട്ടു. ഉമൈറായിരുന്നു അത്. കുട്ടികളാണെന്ന് തോന്നിയാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, രക്തസാക്ഷിയാവാനുള്ള അടങ്ങാത്ത മോഹം ഉമൈറിനെ പിന്തിരിപ്പിച്ചില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മുത്തുനബി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഉമൈര്‍ പൊട്ടിക്കരഞ്ഞു. ഉമൈറിന്‍റെ ആവേശവും ആത്മഅര്‍ത്ഥയും മനസ്സിലാക്കിയ തിരുമേനി അവസാനം സമ്മതം മൂളുകയായിരുന്നു.

ബദ്റിലെ ആദ്യത്തെ രക്തസാക്ഷി ഹാരിസ ബിന്‍ സുറാഖയാണ്. അദ്ദേഹം ശഹീദായ വാര്‍ത്ത കേട്ട് അവരുടെ മാതാവ് റബീഅ തിരുനബിയുടെ സമീപത്ത് ഓടിയെത്തി: "നബിയേ...! ഞാന്‍ എന്‍റെ പുത്രനെ എത്രയധികം സ്നേഹിക്കുന്നുവെന്ന് അങ്ങേക്കറിയാമല്ലോ. അവന്‍ മരിച്ചു വീണിരിക്കുന്നു. അവന്‍ ഇതോടെ സ്വര്‍ഗാവകാശിയായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്നായി അവനെ അര്‍പ്പിക്കാനായതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്ലാത്തപക്ഷം, ഞാന്‍ ചെയ്യാന്‍ പോകുന്നത് താങ്കള്‍ കാണേണ്ടിവരും."
മുത്തുനബി പ്രതികരിച്ചു: "സ്വര്‍ഗം ഒന്നല്ല, പലതാണ്. അവയില്‍ ഏറ്റവും ഉന്നതമായ ഫിര്‍ദൌസിലാണ് ഹാരിസയുടെ സ്ഥാനം."
അത് കേട്ട ആ ധീരമാതാവ് സന്തോഷത്തോടെ തിരിച്ചുപോയി, അവരുടെ നയനങ്ങള്‍ സന്തോഷാശ്രു പൊഴിക്കുന്നുണ്ടായിരുന്നു

"ശഹീദായവര്‍ക്കെല്ലാം ഇറയ്ഹന്നാനെ
ശറഫാല്‍ വഴങ്ങ് നിന്‍ രിള മന്നാനെ
വഹബാല്‍ തുലയ്ക്ക് എന്‍റെ മുറാദും ദയ്നാ
ഒക്കാ ബിഹഖിഹിം ഉനയ്ക്കുള്‍ ഔനാല്‍"

Tuesday 21 June 2016

ഓര്‍മകളില്‍ ബളര്‍ക്കൊടി മൂണ്ടെണ്ണം



ഇന്ന്‍ബദ്ര്‍ദിനം,
ലോക ചരിത്രം എക്കാലത്തും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന വിസ്മയമാണ് ബദ്ര്‍ യുദ്ധം. പൂര്‍ണ നിരായുധരും നിസ്സഹായരുമായ ഒരു ചെറുസംഘം സര്‍വായുധ സജ്ജരായി യുദ്ധഭേരി മുഴക്കിവന്ന അലകടലിനു മീതെ വിജയകാഹളം മുഴക്കിയ ഐതിഹാസിക പോരാട്ടത്തിന്‍റെ സ്മരണ. ആയുധമല്ല, വിശ്വാസമാണ് ശക്തി എന്നു തെളിയിച്ച സമരമുഖം.

ഓര്‍മകളില്‍ തിരുനബിയും സഹചരും ബദ്റിലേക്ക് പുറപ്പെടുന്ന രംഗം തെളിയുന്നുണ്ട്:
                  "ബദ്‌റുല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം
                    ബളര്‍ക്കൊടി മൂണ്ടെണ്ണം കെട്ടിടയതിലുണ്ടെ- അബ്‌യള്
                    വര്‍ണമതാം ഫിന്‍രണ്ടും അസ്‌വദുമാമേ..."


അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ ആയുധ വിഭൂഷിതരായി അണിഞ്ഞൊരുങ്ങിയാണ് ശത്രുവ്യൂഹം വന്നത്: "പുറപ്പെട്ട ബുജാഹിലുടന്‍ കിബര്‍ പൊങ്കിയെളുന്ത ലിബാസ് ചമയ്ന്ത്..." കത്തിക്ക് മൂര്‍ച്ചയുണ്ട്, കുന്തത്തിനു മുനയുണ്ട്, വാള്‍ത്തല മിനുങ്ങുന്നുണ്ട്.... എന്നിട്ടും അവര്‍ തോറ്റു. കാരണം അപ്പുറത്തെ ആയുധം അല്ലാഹു അഹദ് എന്ന വിശുദ്ധ മന്ത്രണമാണ്.

ബദ്റിന്‍റെ ഓരോ രംഗവും ലോകത്തെവിടെയുമുള്ള മുസ്‌ലിം സമൂഹത്തിനു സര്‍വത്ര പാഠമാണ്. കേരളത്തില്‍ അമുസ്‌ലിം സഹോദരങ്ങളുടെ നാക്കിന്‍ തുമ്പത്തു പോലും ആ രണഭേരിയുടെ തപ്തസ്മരണകള്‍ നിലനിര്‍ത്താന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിനു സാധിച്ചിട്ടുണ്ട്:
                 
               "പുടവി കിടുകിട നെടിയെ നെടില്‍കളും
                ചൊടിയെ മുതുകിട ചമയം സമനെടു
                കുടവെ ഇടയിട ചിലര്‍കള്‍ കയറയും
               ഇടയില്‍ നട നട പുനവെ വരിവരി
     വരികള്‍ തിക്കുവതായും - ഇടയില്‍ നിക്കുവതായും
     വരുവര്‍ ഒക്കുവതായും - അണികള്‍ ഇപ്പടിതായം"

അല്ലാഹുവില്‍ വിശ്വസിക്കുക. അവന്‍റെ സഹായമാണ് വലുത്. ബദര്‍ ല്‍കുന്ന ഏറ്റവും നല്ല പാഠമാണിത്. ഖുര്‍ആന്‍ പറഞ്ഞു: “ഉറപ്പാണ്, ബദ്റില്‍ അല്ലാഹുനിങ്ങളെ സഹായിച്ചിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍)

അസ്ഹാബുല്‍ ബദ്റിന്‍റെ സഹായം തന്നു അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ
                 "ബെല്ലാന്‍ ബദ് രീങ്കള്‍ സഹബോര്‍ ഹഖാല്‍
                  വീട്ടെന്‍ ദുയൂന്‍ ഇഹ്സില്‍ മുറാദും മിക്കാ
                  ചൊല്ലും ഫിഅ്ല്‍ കേള്‍വി നള്റാല്‍ വന്തേ
                  ദോഷം അടങ്കലും പൊറുത്തീടള്ളാ..."

Monday 20 June 2016

നോമ്പും നിയ്യതും



ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?
--- ത്വാലിബ്‌, ഭൂതാനം

ഉത്തരം: പരിഹാരമുണ്ട്, പറയാം.
ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ.

രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല.

അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത് മതിയാവില്ല. അതു കൊണ്ട് പ്രസ്തുത നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ)വിനെ തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന്‍ വിട്ടു പോയ നോമ്പിനു അത് മതിയാകും, ഖളാഅ് വീട്ടേണ്ടതില്ല.

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!



ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ...? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ...? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും...?
--- കെ.എൻ അബ്ദുൽ ലത്തീഫ് മുണ്ടേരി. കണ്ണൂർ

ഉത്തരം: അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായതിലെത്തുകയില്ല.
സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവിനെയും അവന്‍റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃതരാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഫിഖ്‌ഹ് ഇല്ലാത്ത തസ്വവ്വുഫില്ല -കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്‍റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ 
തസ്വവ്വുഫില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം നന്നായി മനസ്സിലാക്കണം. ഇക്കാര്യം ഇമാം  ഗസ്സാലിയെ പ്പോലെയുള്ള മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാരണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. 

ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്.  “നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല”  എന്നു ഇബ്നുതൈമിയ്യഃയും തന്‍റെ ഫതാവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം ശരീഅതിന്‍റെ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത നിഷേധിക്കപ്പെടരുത്. വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കണം. വ്യാജന്മാരെ ചൂണ്ടിക്കാട്ടി ശരിയായ വലിയ്യിനെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറിയണം.

Sunday 19 June 2016

ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍






ശൈഖ്‌ ജിഫ്രി തങ്ങളുടെ (മരണം ഹി . 1222 ദുല്‍ഖഅദു 8) സഹോദരി സയ്യിദത്ത്‌ ഫാത്വിമ ജിഫ്രിയുടെയും സയ്യിദ്‌ മുഹമ്മദ്‌ബ്നു സഹ്ല്‍ മൌലദ്ദവീലയുടെയും മകനായി ഹി.1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌതിലെ തരീം പ്രദേശത്ത് ജനിച്ചു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. ഹി.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രിയെ (ഖബര്‍ കോഴിക്കോട്‌ ജിഫ്രി ഹൌസ്) കാണാനും ശൈഖ്‌ ഹസന്‍ ജിഫ്രിയെ (ഖബര്‍ മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത്‌ ചെയ്യാനും വേണ്ടിയാണ് മലബാരിലെത്തിയത്.

തന്‍റെ മകളെ സഹോദരിപുത്രനായ സയ്യിദ്‌ അലവിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്രി പറഞ്ഞിരുന്നു. സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പോലെ തന്നെ സയ്യിദ്‌ അലവി തങ്ങള്‍ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു.

ഫത്വിമയുടെ മരണ ശേഷം മമ്പുറം തങ്ങള്‍ കൊയിലാണ്ടിയിലെ അമ്പക്കാന്‍റെകത്ത്‌ അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മഹാനായ വെളിയങ്കോട് ഉമര്‍ ഖാസി മമ്പുറം തങ്ങളുടെ സ്നേഹിതനും മുരീദുമായിരുന്നു.ഉമര്‍ ഖാസി ജയിലില്‍ നിന്ന് മമ്പുറം തങ്ങള്‍ക്കയച്ച കത്ത്‌ പ്രസ്താവ്യമാണ്.

നിരവധി കറാമതുകളുടെ ഉടമയായിരുന്ന മമ്പുറം തങ്ങള്‍ പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേത്രത്വം നല്‍കി.അവയില്‍ പ്രധാന പെട്ടതാണ് മുട്ടിയറയിലും ചേറൂരും നടന്നത്. സ്വന്തം കുതിരപ്പുറത്തു കയറി ബ്രിട്ടീഷ്‌ സേനക്ക് നേരെ കുതിച്ച് ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു മമ്പുറം തങ്ങള്‍ ചേറൂരില്‍ ചെയ്തത്. മുട്ടിയറയില്‍ പതിനൊന്നും ചേറൂരില്‍ ഏഴും ആളുകള്‍ രക്തസാക്ഷികളായി.

കേരളത്തില്‍ നിരവധി പള്ളികള്‍ മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട. ഏറനാട്ടിലും, വള്ളുവനാട്ടിലും ‍ മുസ്ലിം കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇന്നും തങ്ങളുടെ പേര്‍ വിളിക്കുന്നതായി കാണാം. ഹി.1260 മുഹറം ഏഴിന് മഹാനായ ആ നേതാവ് ഈ ലോകത്തോട്‌ വിടപറഞ്ഞു.

അല്ലാഹു മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.
>>>
മമ്പുറം ഖുതുബുസ്സമാനി സയ്യിദലവി തങ്ങളെ
ജാഹ് ബറകത്ത് കൊണ്ട് കാക്ക്‌ റബ്ബേ ഞങ്ങളെ
നല്‍വഴിയില്‍ ആക്കിടേണേ നല്ലവര്‍ പിന്നാലെ
നന്മയേറെ ചെയ്ത് തിന്മ പോക്കിട് ഫള് ലാലെ

This is Islam



Islam means “submission to God”. Islam is the belief that there is only One God, whose proper name is Allah, which means “ the God”. Islam is the same message given to all the prophets, from Adam, Noah, Moses, Abraham, Jesus, and finally to the Prophet Muhammad, the last messenger (peace and blessings be upon them). They all brought the same message: worship only God, and stop worshipping human beings and their ideas.

> Become a Muslim Now

If you believe there is only One God who should be worshipped, and no one/nothing else has that right but Him, and you believe Muhammad, peace be upon him, was a messenger who brought the same message as all the prophets before him, then you are basically a Muslim.

> Do Not Hesitate

If someone receives the message of Islam and dies rejecting it, they are forever destined to Hellfire. Anyone who truly believes in the message of Islam, their previous sins are forgiven and they will spend eternity in Paradise . If you have belief, act on it. Do not worry about what anyone else thinks. Your eternal life is at stake.

> To become a Muslim, simply declare the following:

Ash-hadu an laa ilaaha illallaah, wa ash-hadu anna Muhammadan ‘abduhu wa rasuluh.

I testify there is nothing worthy of worship except Allah, and I testify Muhammad is His slave and messenger.

വിരഹാർദ്രനായ അനുരാഗി



ദു:ഖമാണ് ഏറ്റവും ശക്തമായ വികാരം. കോപത്തേക്കാളും ഇഷ്ടത്തേക്കാളും തീവ്രമാണത്. ഒരാളെ കുപിതനോ ഇഷ്ടനോ നിസംഗനോ ആക്കാൻ ദു:ഖത്തിനു കഴിയും. സ്നേഹം പോലും ആഴവും തീവ്രവുമാകുന്നത് വിരഹദു:ഖത്തിന്റെ കയ്പു കുടിക്കുമ്പോഴാണ്.




യാ റസൂലല്ലാ........ഹ്!

മദീനയോടു അനുരക്തരായി ഞങ്ങളെത്ര വിരഹാർദ്രരാണെന്ന് ആരറിയുന്നു....




തിരുസ്നേഹ ചഷകം ഒന്നിച്ചേന്തിച്ചിറ്റിച്ചൂറ്റി കുടിച്ചാശിച്ചു ഞാനാ...

ഉമ്മറപ്പടിയിൽ നെറ്റിവെച്ചുരച്ചു മരിച്ചു പോവേണ്ടതല്ലേ...

Saturday 18 June 2016

പ്രണയിനി ഉറങ്ങുകയാണെങ്കിലും രാജാവു ഉണര്‍ന്നിരിക്കുകയാണ്




അന്നും പതിവു പോലെ റാബിഅ തഹജ്ജുദും ദിക്റും ദുആയുമായി രാത്രി കഴിച്ചുകൂട്ടി. സുബ്ഹി നിസ്കാരാനന്തരം പതിവു പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അല്‍പം വിശ്രമിക്കാനായി കിടന്നു.

തക്കം നോക്കി മോഷ്ടാവ് അകത്തുകടന്നു. അകത്ത് ഒന്നുംഉണ്ടായിരുന്നില്ല. ആകെകിട്ടിയത് അവരുടെ വസ്ത്രം മാത്രമാണ്. അതെങ്കിലത്, കിട്ടിയതും എടുത്ത് അയാള്‍ വാതിലിനു നേരെനടന്നു. വാതില്‍ കാണാനില്ല. പരതി നിരാശനായപ്പോള്‍ അയാള്‍ വസ്ത്രം മെല്ലെ അവിടെ തന്നെയിട്ടു. അത്ഭുതം! അതാ വാതില്‍ തുറന്നു കിടക്കുന്നു. തക്കത്തിനു വീണ്ടും വസ്ത്രം കയ്യിലെടുത്തു പോകാനൊരുങ്ങി. വീണ്ടും വാതില്‍ കാണാനില്ല. അതേ രീതിയില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോള്‍ മുറിയുടെ ഒരു കോണില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു: "ആ വസ്ത്രം അവിടെയിട്ടിട്ടു പൊയ്ക്കോളൂ, പ്രണയിനി ഉറങ്ങുകയാണെങ്കിലും രാജാവു ഉണര്‍ന്നിരിക്കുകയാണ്" (റാസി 1/167, ഗറാഇബുല്‍ ഖുര്‍ആന്‍ 1/79)


ജീവിതകാലമത്രയും നിസ്സ്വാർത്ഥമായി അല്ലാഹുവിനെ മാത്രം പ്രണയിച്ചു ആത്മപരിത്യാഗിയായി ജീവിച്ച മഹതിയായിരുന്നു റാബിഅ. ഫലസ്ത്വീനിലെ അവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഭാഗ്യം എന്നെയും കനിഞ്ഞിട്ടുണ്ട്. മഹതിയെ പോലെ അല്ലാഹുവിന്‍റെ വലയത്തില്‍ സുരക്ഷിതരാവുക.

Friday 17 June 2016

കാന്തപുരം പള്ളി


"എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്ന് ഖുർആൻ പറയുന്നു. എന്നിട്ടും "കാന്തപുരം പള്ളി" എന്ന് പറയുന്നത് ശരിയാണോ?
-- ഒരു അനുഭാവി
ഉത്തരം: ശരിയാണ്, പറയാം!
റൂഹുൽ മആനിയിൽ നിന്നു വായിക്കാം: "തീർച്ചയായും, എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്നതിന്‍റെ വിവക്ഷ അവ അല്ലാഹുവിനെ മാത്രം ഉപാസിക്കാനുള്ളതാണ് എന്നത്രെ. മറ്റു പരിഗണനകളെ ആധാരമാക്കി അല്ലാഹുവല്ലാത്തവരിലേക്ക് ചേർത്തു പളളികളെ പരിചയപ്പെടുത്തുന്നതിൽ കുഴപ്പമില്ല. ചിലപ്പോളത് മസ്ജിദിന്‍റെ നിർമ്മാതാവിലേക്കാവാം: മസ്ജിദുറസൂലില്ലാഹി പോലെ, മറ്റു ചിലപ്പോൾ ഇടമാകാം, മസ്ജിദു ബയ്തിൽ മഖ്ദിസ് പോലെ. അങ്ങനെ വേറെയും പരിഗണനകൾക്കനുസരിച്ചാകാം " (10/197).
ചോദ്യ കർത്താവിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയം തോന്നുന്നത് എന്‍റെ മനസിന്‍റെ ദോഷമാവാം. എന്നാലും ഒരപേക്ഷ, ഈ ബ്ലോഗിന്‍റെ ഉന്നം ഇസ്‌ലാമിനെ അന്വേഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ സംശയ നിവാരണമാണ്. വഴിതിരിച്ചു വിടരുത്.
>> ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ബ്ലോഗില്‍ അവസരമുണ്ട്.

വെറുമൊരു ആയത്തില്‍ ഉറങ്ങാത്ത രാവ്





യസീദ് ബ്നു ലൈസ് സ്മരിക്കുന്നു:

ഇമാം നിസ്കാരത്തില്‍ إِذَا زُلْزِلَتِ الْأَرْضُ സൂറത്താണ് ഓതിയത്. "ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍....., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍...., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍.....," ഇമാമുല്‍ അഅ്ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്‍റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്.


ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.


സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി സ്വന്തം താടിയില്‍ പിടിച്ചു ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: "അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ... അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്‍റെ ശിക്ഷയും നല്‍കുന്നവനേ... നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..."

ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: " വിളക്കെടുക്കാനായി, ല്ലേ?"

" സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു" എന്ന്ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: "നീ കണ്ടത് മറച്ചു വെക്കുക, ആരോടും പറയരുത്"


പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!!

(താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)


അല്ലാഹുവേ, അവരുടെ ബറകത്ത് കൊണ്ട് ഞങ്ങളെയും നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ ഞങ്ങള്‍ക്കും ഇടം തരേണമേ..."

പണയപ്പെടുത്താത്ത ആദര്‍ശവീര്യം



അസ്ലമു ബ്നു സുര്‍അയോട് ആരോ പറഞ്ഞു: മിര്‍ദാസിന്‍റെ അണികള്‍ക്കൊപ്പം നില്‍ക്കില്ലെങ്കില്‍ ഭരണാധികാരിയായ ഉബൈദുല്ലാഹി ബ്നു സിയാദ് നിങ്ങളോട് അരിശം പിടിക്കും”. ഖവാരിജുകളുടെ നേതാവാണ്‌ മിര്‍ദാസ് ബ്നു അദിയ്യ. അസ്ലം പ്രതികരിച്ചു: “പ്രാണന്‍ പോയാലും അവനെന്നില്‍ സംതൃപ്തിപ്പെടുന്നതിനേക്കാള്‍ അവന്‍റെ കോപം പേറി ജീവിച്ചിരിക്കുന്നതാണ് നല്ലത്” (വഫയാതുല്‍ അഅ് യാന്‍ 7/67)

ആദര്‍ശം ഏതു സാഹചര്യത്തിലും കാത്തുസൂക്ഷിക്കുക. എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്താന്‍ വിശ്വാസിക്കു കഴിയില്ല

Thursday 16 June 2016

അല്ലാഹു സലാം ചൊല്ലില്ലേ?


ചോദ്യം: "അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക" എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ലാഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്?
-- അബൂറാസി, ഏറോം
ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ വിവക്ഷയുണ്ട്. രണ്ടു അര്‍ത്ഥവും വിശ്വാസികള്‍ക്ക് യോജിക്കും. എന്നാല്‍ രണ്ടാമത്തേത് അവരല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും. ആ സാധ്യത ഇപ്പോളില്ല. ഇതാണ് കാരണം (അല്ലാഹു അഅ് ലം).
ഇന്നു വെള്ളിയാഴ്ച. ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്‍റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്‍റെ മുമ്പിൽ വെളിവാക്കപ്പെടും സഹാബാക്കൾ ചോദിച്ചു. നബിയേ, അങ്ങ് മണ്ണായിപ്പോയിരിക്കെ. ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും. അവിടുന്ന് പ്രതികരിച്ചു: നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ് )
ദുആകളില്‍ എന്നെയും ഓര്‍ക്കുക.
>> കൂടുതല്‍ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ചോദ്യം അയക്കുന്നതിനും സന്ദര്‍ശിക്കുക: http://ajwibathulbukhari.blogspot.in/

Wednesday 15 June 2016

മന്ദബുദ്ധികളെയും വികലാംഗരേയും പടച്ചതെന്തിന്?



posted on 
ദൈവം നീതിമാനാണല്ലോ. എന്നാല്‍, മനുഷ്യരില്‍ ചിലര്‍ മന്ദബുദ്ധിളും മറ്റു ചിലര്‍ വികലാംഗരുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?
പ്രസക്തവും ന്യായവും എന്നു തോന്നിക്കുന്ന ചോദ്യം. എന്നാല്‍ ചെറിയ ആലോചന കൊണ്ട് തന്നെ അതിലൊരു അര്‍ത്ഥവുമില്ലെന്നു മനസ്സിലാക്കാം. എല്ലാം അല്ലാഹുവിന്‍റെ വിധിയാണെങ്കി¬ല്‍ പിന്നെയെന്തിന് അവന്‍ നമ്മെ വിചാരണക്കും രക്ഷ-ശിക്ഷകള്‍ക്കും വിധേയരാക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടിയി¬ല്‍ “അല്‍ ജവാബ്” തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ആശയം ഗ്രഹിക്കാനുള്ള സൌകര്യത്തിനു വേണ്ടി ഇതിന്‍റെ അനുബന്ധമായി വരാവുന്ന ചില ചോദ്യങ്ങളിലേക്ക് കൂടി ഈ ചോദ്യത്തെ നമുക്ക് ചുരു¬ള്‍ നിവര്‍ത്തി വെക്കാവുന്നതാണ്. 

എന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ ജനിപ്പിച്ചു, ഇന്തോനേഷ്യയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് വിരൂപനാക്കി; സുന്ദരനാക്കിയില്ല? എന്തുകൊണ്ട് വാമനനോ ഭീമാകാരനോ ആക്കി, ആറടി നീളന്‍ ആക്കിയില്ല? എന്തുകൊണ്ട് മഞ്ഞുപെയ്യുന്ന ദക്ഷിണധ്രുവത്തിലോ ഉത്തരധ്രുവത്തിലോ, തുള്ളിയും ജലകണികകള്‍ ഇല്ലാത്ത മരുഭൂമിയിലോ ജനിപ്പിച്ചു, മിതോഷ്ണ മേഖലയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് ഞാന്‍ ധനിക¬കുടുംബത്തില്‍ പിറന്നില്ല; നിസ്വനും ദരിദ്രനുമായി? എന്തുകൊണ്ട് ഞാന്‍ ശാസ്ത്ര വിപ്ലവ¬ത്തി¬ന്റെയോ വ്യവസായ വിപ്ലവത്തിന്റെയോ നൂറ്റാണ്ടില്‍ ജനിച്ചില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പിറന്നു? ഈ ചോദ്യങ്ങളൊക്കെ ഉപര്യുക്ത ചോദ്യങ്ങള്‍ പോലെ പ്രസക്തവും ന്യായവുമാണെന്ന് പറയാം. ഓരോരുത്തരും അവനവന്‍റെ വിതാനത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ അവര്‍ അനീതിക്കിരയായി എന്നു തോന്നാം. ഓരോ മാസവും ഏതാനും ദിവസങ്ങള്‍ ആര്‍ത്തവ സംബന്ധമായ പ്രയാസങ്ങളനുഭവിക്കുന്നവളും ഗര്‍ഭം ചുമക്കേണ്ടവളും പ്രസവിക്കേണ്ടവളും മുല കൊടുക്കേണ്ടവളുമായി തന്നെയെന്തിനു പടച്ചു; പുരുഷന്മാര്‍ക്ക് ഇത്തരം പ്രയാസങ്ങളൊന്നുമില്ലല്ലോ; അതിനാല്‍ എന്നെയും എന്തുകൊണ്ട് ആണായി പടച്ചില്ല എന്ന് ഏതു സ്ത്രീക്കും ചോദിക്കാം. തന്നോട് ദൈവം കടുത്ത അനീതി ചെയ്തുവെന്ന് സ്ഥാപിക്കുകയും ചെയ്യാം. 

വാസ്തവത്തില്‍, നീതിയെ കുറിച്ചുള്ള നമ്മുടെ പരികല്‍പ്പന പിഴക്കുമ്പോള്‍ ആണ് ഈ ചോദ്യങ്ങളെല്ലാം ഉണ്ടാവുന്നത്. ഈ വൈവിധ്യങ്ങളാണ് മാനവരാശിയുടെ നിലനില്‍പ്പിനു ആധാരം എന്നു നാം തിരിച്ചറിയണം. അല്ലാതെ എല്ലാവര്ക്കും ഒരേ തരത്തിലുള്ള അവസരങ്ങള്‍ തന്നെ ലബ്ധമാകണം എന്നു പ്രായോഗികമോ നീതിയുക്തമോ അല്ല. എല്ലാവരും ഒരേ ദിവസം, ഒരേ മാതാപിതാക്കള്‍ക്ക്, ഒരേ സാഹചര്യ¬ത്തില്‍, ഒരേ കാലാവസ്ഥയില്‍, ഒരേ ലിംഗത്തില്‍, ഒരേ ശരീര¬പ്രകൃതിയില്‍, ഒരേ ബുദ്ധി നിലവാരത്തില്‍, ഒരേ ഭാഷാകുടുംബത്തില്‍, ഒരേ ആരോഗ്യാവസ്ഥയില്‍, ഒരേ തൊഴില്‍ സാഹചര്യ¬ത്തില്‍ ജനിച്ചു ജീവിക്കുന്നതാണ് നീതിയെന്ന് കരുതുന്നത് തീര്‍ത്തും യുക്തിരാഹിത്യമാണ്. അത് മാനവരാശിയുടെ നിലനില്‍പ്പ്‌ അസാധ്യമാക്കുന്നതും പാടേ അപ്രായോഗികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അതിനാല്‍, വൈവിധ്യങ്ങള്‍ കൂടിയേ തീരൂ.

മനുഷ്യജീവിതം ഈ ഭൌമാവാസത്തോടെ അവസാനിക്കുമെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ന്യായവും പ്രസക്തിയുമുണ്ട്. എല്ലാവരും ഒരുപോലെയുള്ള ജീവിതാവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, സമ്പൂര്‍ണ നീതി പുലരണമെന്ന് ഇച്ഛിക്കുന്ന ദൈവം തമ്പുരാന് പരലോകം സംവിധാനിച്ചിരിക്കുന്നു. ഐഹികജീവിതം കൃഷിയിടമാണ്; പരലോകം കൊയ്ത്തിടവും! വിതക്കുന്നത് കൊയ്യും. മുല്ല വിതക്കുന്നവ¬ന് മുള്ള് കൊയ്യേണ്ടി വരില്ല, മുള്ള് വിതച്ചവന് മുല്ലയും കിട്ടില്ല, വിതക്കുന്നത് തന്നെ കൊയ്യും.

ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള അവസരങ്ങളുടെ അടിസ്ഥാന¬ത്തില്‍ മാത്രമേ അവരോടു കര്‍മ നിര്‍വഹണം ആവശ്യപ്പെട്ടിട്ടുള്ളൂ. നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജും എല്ലാ¬ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ്‌; എന്നാല്‍, കുട്ടികള്‍ക്കും, ബുദ്ധിക്ഷയമുള്ളവര്‍ക്കും ഭ്രാന്തനും നിസ്കരിക്കണമെന്ന ആജ്ഞ ബാധകമല്ല. വ്രതം രോഗിക്കും യാത്രക്കാരനും നിര്‍ബന്ധമില്ല. സകാത്ത് ധനികന് മാത്രമാണ് നിര്‍ബന്ധം. ശാരീരിക – മാനസിക ആരോഗ്യവും, യാത്രാ സന്നാഹങ്ങളും, സാമ്പത്തിക സാഹചര്യങ്ങളും ഒത്തുവന്നാലല്ലാതെ ഹജ്ജ് ആര്‍ക്കും ബാധകമല്ല. അഥവാ, ധനാഢ്യര്‍ക്കുള്ള ബാധ്യതകള്‍ ദരിദ്രജനങ്ങള്‍ക്കില്ല. പ്രതിഭാധനര്‍ക്കുള്ള ഉത്തരവാദിത്വം മന്ദബുദ്ധികള്‍ക്കില്ല. പണ്ഡിതന്‍റെ ചുമതലകള്‍ പാമരനില്ല. അരോഗ ദൃഢഗാത്രര്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍ രോഗിക്കും അവശര്‍ക്കുമില്ല. തഥൈവ, പുരുഷനും സ്ത്രീക്കും പൂര്‍ണാംഗനും വികലാംഗനും കടപ്പാടുകളിലും ഉത്തരവാദിത്വങ്ങളിലും വ്യത്യാസമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ശാരീരിക സാമ്പത്തിക സവിശേഷതക്കും ശേഷിക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ മാത്രം കര്‍മങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കര്‍മഫലം വിലയിരുത്തപ്പെടുന്നത്. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. രക്ഷ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുന്നത്. സ്വര്‍ഗ്ഗ നരകങ്ങള്‍ അനുവധിക്കപ്പെടുന്നത്. താന്താങ്ങളില്‍ അര്‍പ്പിതമായിരുന്നത് മാത്രം ഓരോരുത്തരും ചെയ്‌താല്‍ മതി; വിജയികള്‍ക്കെല്ലാം അനശ്വര സ്വര്‍ഗം ഉണ്ടാകും. കര്‍മ ജീവിതത്തില്‍ കാട്ടിയ ശുഷ്കാന്തിയുടെയും ഉത്സാഹത്തിന്‍റെയും തോതനുസരിച്ച് സ്വര്‍ഗീയാനുഗ്രഹങ്ങളിലും ആധിക്യം അനുഭവിക്കാം. 

അതിനാല്‍, ഇവിടെയുള്ള ദരിദ്രര്‍ തങ്ങള്‍ക്കുള്ള പരീക്ഷണമാണെന്നു ധനികര്‍ തിരിച്ചറിയുക; തങ്ങള്‍ക്കുള്ളതില്‍ നിന്ന് അവര്‍ക്ക് വേണ്ടി ചിലവഴിക്കാനും ബാധ്യതയുണ്ട്. തങ്ങളുടെ ധിഷണ കൂടുതല്‍ കര്‍ത്തവ്യം തങ്ങളില്‍ ചുമത്തിയിരിക്കുന്നു എന്നു “ബുദ്ധിജീവികള്‍” ഓര്‍ത്തിരിക്കേണ്ടതാണ്‌. അജ്ഞനും അവശനും അംഗഹീനനും മറ്റുള്ളവരുടെ പരിഗണനക്ക് അവകാശികള്‍ ആണെന്ന് വിസ്മരിക്കാതിരിക്കുക. നിസ്കാരവും നോമ്പും മാത്രമല്ല വിചാരണ ചെയ്യപ്പെടുന്നത്, ഇതെല്ലാമാണ്. “നിങ്ങള്‍ പശ്ചിമദിക്കിലേക്കോ പൂര്‍വദിക്കിലേക്കോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പിന്നെയോ, അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ ധര്‍മിഷ്ഠര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍തന്നെയാകുന്നു ഭക്തരും” എന്നു ഖുര്‍ആന്‍ പറഞ്ഞത് ഓര്‍മിക്കുക. ബാഹ്യമായ ചില ആചാരങ്ങള്‍ സ്വീകരിക്കുകയോ കേവലം ഒരു ചടങ്ങെന്നോണം ചില നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുയോ ഭക്തിയുടെ ചില അംഗീകൃത രൂപങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് ബാധ്യതകള്‍ അവസാനിക്കുന്നില്ല. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. അതിനാല്‍, മരണാനന്തരം മറ്റൊരു ജീവിതമുണ്ട്. അവിടെ മാത്രമേ സമ്പൂര്‍ണമായ നീതി പുലരുന്നുള്ളൂ. 

വാസ്തവത്തില്‍ ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടുന്നത് നിരീശ്വരവാദികളും നാസ്തികരുമാണ്. അവര്‍ ദൈവം ഇല്ലെന്നും പരലോകമില്ലെന്നും വിശ്വസിക്കുന്നു. സമ്പൂര്‍ണ്ണ നീതിയുടെ ലോകവും രക്ഷ ശിക്ഷകളുടെ ഗേഹവും മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിയതമായ താളവും വ്യക്തമായ ക്രമവും വ്യവസ്ഥയും 'പ്രകൃതി' സ്വയം ആവിഷകരിച്ചതാണെന്ന് പറയുന്നു. എങ്കില്‍, എന്തുകൊണ്ട് പ്രകൃതി മന്ദബുദ്ധികളോടും വികലാംഗരോടും നീതി കാണിച്ചില്ല? പ്രകൃതി ചെയ്ത ഈ കടുത്ത അനീതിക്ക് എന്തു പരിഹാരമാണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?
ശബ്ദരേഖ: http://ajwibathulbukhari.blogspot.in/

പണ്ഡിതന്‍മാര്‍ക്ക് കറാമത്തില്ലേ?


ചോദ്യം: അല്ലാഹുവിനെ മാത്രം ഓര്‍ത്തു ഇബാദത്ത് ചെയ്യുന്ന അനേകം പേ­ര്‍ ധാരാളം കറാമതുക­ള്‍ പ്രകടിപ്പിക്കുന്നു. ഉലമാഇല്‍ നിന്ന് അങ്ങനെ പ്രകടമാകുന്നില്ല. എന്താണതിനു കാരണം? ആയിരം ആബിദിനെക്കാ­ള്‍ ശ്രേഷ്ടത ഒരു ആലിമിനു ആണെന്നല്ലേ നാം പറയാറുള്ളത്.
ഉത്തരം: ആലിമിനു ആയിരം ആബിദിനേക്കാള്‍ ശ്രേഷ്ടത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവരിലൂടെയാണ് ദീന്‍ നിലനില്‍ക്കുന്നത്. "വിജ്ഞാനമാണ്‌ മതത്തിന്‍റെ ജീവന്‍" എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ചത്ത പുലിയെ ആരെങ്കിലും ഭയപ്പെടുമോ? എന്നാല്‍, നോക്കിനില്‍ക്കേ അതിന്‍റെ വാലൊന്നനങ്ങിയാലോ? നമ്മുടെ പൊടി പോലും പരിസരത്തു കാണുകയില്ല. അതുപോലെ, പാണ്ഡിത്യമുള്ളവരെ ദീനിന്‍റെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഭയപ്പെടുന്നു, അവര്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ വൈകല്യങ്ങള്‍ വില പോകില്ലെന്നു അറിയാവുന്നത് കൊണ്ട്! അസന്മാര്‍ഗികള്‍ ഭയക്കുന്നു, അവരുടെ അധര്‍മം പഴിചാരപ്പെടുമെന്നു അറിയാവുന്നത് കൊണ്ട്!! ഒരു സദസ്സില്‍ ഒരു പണ്ഡിതന്‍ ഇരിക്കുമ്പോള്‍ അവിടെ അനാവശ്യ സംസാരങ്ങള്‍ പോലും ഒഴിവാകുന്നു. അഥവാ, മതത്തിന്‍റെ ബാഹ്യമായ അടയാളങ്ങള്‍ നിലനില്‍ക്കാന്‍ അയാളുടെ സാന്നിധ്യം തന്നെ മതി. വൈജ്ഞാനികമായ സേവനങ്ങള്‍ അതിന്‍റെ ആന്തരിക ചൈതന്യത്തെയും പുഷ്ടിപ്പെടുത്തുന്നു.
ഒരാള്‍ ആരോടും ഒരു ബന്ധവുമില്ലാതെ അല്ലാഹുവിനെ മാത്രം ഉപാസിച്ചു ജീവിക്കുന്നത് വളരെ പുണ്യം നിറഞ്ഞത്‌ തന്നെ. അതേസമയം അതിന്‍റെ ഗുണം അവരില്‍ മാത്രം ഒതുങ്ങുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. ധര്‍മം നിര്‍വഹിക്കുന്ന പണ്ഡിതനിലൂടെ നന്മ എല്ലായിടത്തും വ്യാപിക്കുന്നു. "ബനൂ ഇസ്രാഈലിലെ പ്രവാചകന്മാരെ അനന്തരമെടുത്തവരാരോ അവരാണ് യദാര്‍ത്ഥ പണ്ഡിതര്‍" എന്നു ഹദീസില്‍ വന്നിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു ദീനീ പ്രബോധനം നിര്‍വഹിച്ചവരാണ് അവര്‍. ആ ധര്‍മം നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ഒരാളില്‍ പാണ്ഡിത്യത്തിന്‍റെ ചൈതന്യം ദൃശ്യമാകുന്നത്.

കറാമതുകള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ ആദരവിന്‍റെ അടയാളമാണ്. ആവാക്കിന്‍റെ അര്‍ഥം തന്നെ അതാണ്‌. അതു പ്രാകൃത സന്ദര്‍ഭത്തില്‍ പ്രകടമായതാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഉലമാഇന്‍റെ ആദരവിനെയും പദവികളെയും ഖുര്‍ആനും ഹദീസും എത്രയോ തവണ പുകഴ്ത്തിയിരിക്കുന്നു. അത് അവരുടെ ആഗമനത്തിനു മുമ്പേ അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്.
പണ്ഡിതന്‍മാരില്‍ നിന്ന് തീരെ കറാമതുകള്‍ ഉണ്ടായില്ലെന്നു പറയാമോ? പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളായിരുന്ന ഇമാം ശാഫിഈ, ഇമാം നവവി, ശൈഖ് ജീലാനി തുടങ്ങിയ എത്രയെത്ര മഹത്തുക്കളെ നമുക്കറിയാം. പാണ്ഡിത്യത്തിന്‍റെ മതപരവും ആത്മീയവുമായ മൂല്യങ്ങളെ ഖല്‍ബിലും കര്‍മത്തിലും നിലനിര്‍ത്തിയിരുന്നവരായിരുന്നു അവര്‍. അത്തരം ആളുകളെ കുറിച്ചാണ് "തന്‍റെ ദാസരില്‍ നിന്ന് അല്ലാഹുവിനെ ഭയപ്പെടുന്നത് ഉലമാഅ് മാത്രമാണ്" എന്ന് അല്ലാഹു പറഞ്ഞത് (അല്‍ ഫാത്വിര്‍: 28).
ഇമാം നവവി എഴുതുന്നു: “ആബിദുകളെക്കാള്‍ ശ്രേഷ്ടത ആലിമുകള്‍ക്ക് ആയിരുന്നിട്ടും അവരില്‍ നിന്ന് കറാമതുകള്‍ പ്രകടമാകാത്തത്, അവരില്‍ പ്രകടനപരത (രിയാഅ്) കയറിവരുന്നത് കൊണ്ടാണ്” (ബിഗ്‌­യതുല്‍ മുസ്തര്‍ശിദീന്‍ 5). രിയാഅ് ശിര്‍ക്കാണെന്ന് വരെ ഹദീസില്‍ കാണാം. അത്രയും ഗൌരവമേറിയ ദുര്‍ഗുണമാണെന്നര്‍ത്ഥം. അതിനാല്‍, പ്രവാചക ദൌത്യങ്ങളുടെ അനന്തരാവകാശികളാകാന്‍ യോഗ്യരാകുമാറ് ആത്മാര്‍ഥതയും അധ്യാത്മിക ഗുണങ്ങളും കര്‍മത്വരയും നേടിയെടുക്കാന്‍ നമുക്കാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കും നിങ്ങളുടെ ചോദ്യം പോസ്റ്റു ചെയ്യാനും അല്‍ ജവാബ് എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുമല്ലോ

ഒലിവു മലയില്‍

posted on 2016, April 18
സൈത്തൂൻകുന്ന്...!
മസ്ജിദുൽ അഖ്സ്വായുടെയും ഖുബത്തുസ്സഖ്റായുടെയും പനോരമിക് വ്യൂ കിട്ടുന്നത് ഇവിടെ നിന്നാണ്. മസ്ജിദുൽ അഖ്സ്വായുടെ പരിസരം അനുഗ്രഹീതമാണെന്ന് വി.ഖുർആൻ പറഞ്ഞിട്ടുണ്ടല്ലൊ. അതിനാൽ അനേകം പേർ ആ അനുഗ്രഹ ലബ്ധിക്കായി ഇവിടെ തമ്പടിച്ച് ആരാധനാ നിമഗ്നരായി കഴിഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് ഞങ്ങൾ ഇവിടെ സന്ദർശിച്ചത്. സ്വഹാബിയായ സൽമാനുൽ ഫാരിസി (റ) വന്ന് നിന്നിരുന്ന സ്ഥലവും പള്ളിയുമെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. സർവ്വവും മറന്ന് ഇലാഹീ പ്രണയത്തിൽ വിലയിച്ച റാബിഅതുൽ അദവിയ്യ(റ)യുടെ വിശ്രമവും ഇവിടെയാണ്
മലമുകളിലെ ഒരു കല്ല് കാണാൻ ധാരാളം സന്ദർശകർ വരുന്നു. ഈ സാ (അ) മിനെ ആകാശത്തേക്ക് ഉയർത്തിയപ്പോൾ അദ്ദേഹം അവസാനമായി ചവിട്ടി നിന്നത് ഈ കല്ലിലാണ് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു വരുന്നത്. ബാക്കി ഇൻഷാ അല്ലാഹ് യാത്രാവിവരണത്തിൽ. പൂർത്തിയാക്കാൻ ദുആ ചെയ്യുമല്ലോ.

സ്വാലിഹ് നബി (അ)

posted on 2016 April 18

സ്വാലിഹ് നബി (അ)മിന്റെ മഖ്ബറ
St. Catherine Mount ലേക്കുള്ള വഴിയിൽ പാതയോരത്തു നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ്. തൊട്ടടുത്ത് പൂർവ കാലം മുതലേ ആളുകൾ സന്ദർശനത്തിനെത്തുന്ന മറ്റൊരു മഹാനുഭാവനും ഉണ്ട്. ഈ മൈതാനം നിറയെ ഖബ്റുകളാണ്. ചുറ്റും ഭാഗത്തും മാനം മുട്ടെ ഉയർന്നു നിൽക്കുന്ന "കല്ലുമലകൾ ". ഈ കല്ലുകളേക്കാൾ പരുഷവും കഠിനവുമായ ശിലാ ഹൃദയർക്കിടയിലാണ് അവർ പ്രബോധന ജീവിതം നയിച്ചത്. അല്ലാഹുവേ...! അവരുടെ ഹഖ് ജാഹ് ബറകത് കൊണ്ട് ഞങ്ങളെയും നന്നാക്കേണമേ ..!!

ഹാറൂൺ നബി (അ)


 posted on 2016,April 18


ഇത് ഹാറൂൺ നബി (അ)മിന്റെ മഖ്ബറ
സീനായി പർവത നിരകളിൽ ത്വുവായുടെ പരിസരത്ത് തന്നെയാണ് ഉള്ളത്. എതിരെയുള്ള പർവതത്തിൽ ശമരിയക്കാരനായിരുന്ന മോശെ ഉണ്ടാക്കിയ പശുവിന്റെ മാതൃക ശിലയിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഹാറൂൺ (അ) മും അല്ലാഹു വിന്റെ പ്രവാചകൻ ആയിരുന്നു. എന്നാൽ ജൂത ക്രിസ്ത്യാനികൾ അക്കാര്യം അംഗീകരിക്കുന്നില്ല. അവർക്ക് അദ്ദേഹം മഹാപുരോഹിതൻ മാത്രമാണ്. ഈ പ്രദേശം St. Catharine Monastery യുടെ അധീനതയിലാണ് എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. മഖ്ബറ ഉള്ളത് ഈ ഫോട്ടോകളിൽ കാണുന്ന വൃത്താകൃതിയിലുള്ള ചെറിയ ഒറ്റ മുറി കെട്ടിടത്തിലാണ്. അതിന്റെ പിറകിലുള്ള ചെറിയ കെട്ടിടം ക്രിസ്ത്യാനികളുടേതാണ് എന്ന് അതിനെ മുമ്പിലുള്ള കുരിശ് തന്നെ പറയുന്നുണ്ട്. എങ്കിലും അവറാരും ഹാറൂൺ (അ) സന്ദർശനത്തിന് വരാറില്ല എന്നാണ് ഖബ്ർ കാണുമ്പോൾ മനസ്സിലാവുന്നത്.

കനീസതുൽ ഖിയാമ

posted on 2016, April 18
ഇത് കനീസതുൽ ഖിയാമ അഥവാ പുനരുത്ഥാന പള്ളി. ക്രൈസ്തവ പ്രചാരണം അനുസരിച്ച് യേശുവിനെ റോമക്കാർ കുരിശിലേറ്റിയത് ഇതിന്റെ നടുമുറ്റത്ത് വച്ചാണ്. അകത്ത് ഒരു പരന്ന വലിയ "കല്ലുകട്ടിൽ " ഉണ്ട്. കുരിശിൽ നിന്ന് ഇറക്കിയ ശരീരത്തിൽ സുഗന്ധലേപനങ്ങൾ പൂശിയതും വെച്ചു കെട്ടിയതും ഇതിൽ കിടത്തിയാണ്. യേശുവിന്റെ കുരിശു മരണ നാടകത്തെ നന്നായി ചോദ്യം ചെയ്യുന്നതാണ് ബൈബിൾ കഥകളിലെ ഈ വിസ്തൃത വർണന. മരിച്ച ശരീരത്തിൽ സുഗന്ധലേപനം പുരട്ടുന്ന സമ്പ്രദായം ജൂതൻമാർക്കോ റോമക്കാർക്കോ ഇടയിൽ നിലവിലുണ്ടായിരുന്നില്ല. കുരിശിൽ നിന്നിറക്കിയ ജീവനുള്ള ശരീരത്തിൽ സുഗന്ധലേപനം ചെയ്യുകയാണ് എന്ന വ്യാജേന മരുന്നുകൾ വച്ചു കെട്ടുകയാണ് അരിമത്ഥ്യായിലെ യോസേഫും നിക്കൊദെമൊസും ചേർന്ന് ചെയ്തിട്ടുള്ളത് എന്ന് ചരിത്രവിദ്യാർത്ഥികൾക്കറിയാം. തൊട്ടപ്പുറത്തുള്ള ഒരു ഗുഹയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത് അഥവാ ഒളിപ്പിച്ചത്....! മുമ്പ് - കേശവമേനോൻ എഴുതിയ യേശുദേവൻ എന്ന പുസ്തകത്തിൽ ആണെന്നാണ് എന്റെ ഓർമ - ഈ ഗുഹയുടെ വലുപ്പം വായിച്ചപ്പോളേ കുരിശിൽ നിന്നിറക്കിയ വ്യക്തിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു അത്രയും വലിയ ഗുഹയിൽ പാർപ്പിച്ചതിന്റെ ഉദ്ദേശം എന്ന ഗവേഷകരുടെ നിരീക്ഷണം ശരിയാണ് എന്ന് തോന്നിയിരുന്നു. അപ്പോഴും ഇതിന് ഇത്രയും വലിപ്പം ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. ശബത്ത ദിനത്തിലെ പ്രത്യേക പ്രാർത്ഥനകൾ നടന്നുകൊണ്ടിരുന്നതിനാൽ ചിത്രങ്ങൾ പകർത്തുന്നത് തടയാൻ അവിടെ ജൂതൻമാർ കാവലുണ്ടായിരുന്നു. അവരുടെ കണ്ണു വെട്ടിച്ചാണ് ഏതാനും ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ വിശദാംശങ്ങൾ എന്റെ യാത്രാ വിവരണത്തിൽ ഉണ്ടാകും, ഇൻഷാ അല്ലാഹ്....! 

നൈല്‍ നദിപ്പരപ്പിലൂടെ....

posted on April 20, 2016

അൽഹംദുലില്ലാഹ്!
ഈജിപ്തിലെത്തിയിട്ട് ഇത് നാലാം ദിവസമാണ്. മഹാനായ ഇമാമു നാ ശ്ശാഫിഈ (റ), അവിടത്തെ ഗുരുവര്യനായ വകീ ഹ്(റ), ഇബ്നു ഹജറിൽ അസ്ഖലാനി(റ), സകരിയ്യൽ അൻസാരീ (റ) തുടങ്ങി അനേകം മഹാൻമാരെ സിയാറത്ത് ചെയ്തു. പ്രസിദ്ധമായ കയ്റോ മ്യൂസിയം സന്ദർശിച്ചത് തികച്ചും വേറിട്ട ഒരു അനുഭവമായി. The Royal Mummies Museum ആണ് ഏറെ അത്ഭുതപ്പെടുത്തിയത്. അനേകം ഫറോവമാരുടെ മൃത ശരീരങ്ങൾ അവിടെ മമ്മികളായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജഡത്തിന്റെ ആമാശയം അടക്കമുള്ള ആന്തരികാവയങ്ങൾ ചുരണ്ടിയെടുത്ത ശേഷം അകത്തും പുറത്തും വിവിധ തരത്തിലുള്ള preservatives കൊണ്ടു പൊതിഞ്ഞാണ് ജഡങ്ങൾ മമ്മിഫൈ ചെയ്യുന്നത്. എന്നാൽ, ഈ ജഡങ്ങളിലൊന്ന് മമ്മിഫൈ ചെയ്തിട്ടില്ല! ഖുർആനിന്റെ അമാനുഷികത വിളിച്ചോതി മൂസാ നബിയുടെ പ്രബോധന കാലത്തെ ഫറോവയുടെ ജഡം തെല്ലും ജീർണിക്കാതെ ഇപ്പോഴും ശേഷിക്കുന്നു! Royal Mummies ഒഴിച്ചുള്ളതെല്ലാം 50 ഗിനി അധികച്ചാർജ് കൊടുത്താൽ ഫോട്ടാ എടുക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ റോയൽ മമ്മികളുടെ ഫോട്ടോ പകർത്താൻ സമ്മതിക്കുന്നില്ല. അകത്തു കടത്തുന്നത് തന്നെ സ്പെഷ്യൽ ചാർജ് ഈടാക്കിയിട്ടാണ്. പൂർണമായും സി.സി.ടി.വി. വലയത്തിലായത് കൊണ്ട് ഫോട്ടോ സാഹസത്തിന് മുതിർന്നില്ല. നമ്മൾ സാധാരണ ചിത്രങ്ങളിൽ കണ്ടു പരിചയിച്ച അതേ രൂപം തന്നെ! അതു യഥാർത്ഥത്തിൽ ആരുടേതാണ്? അതിനോട് ചേർന്നുള്ള ചെറിയ കുറിപ്പിൽ എഴുതിയിട്ടുള്ള പോലെ Ramesess II ന്റെയോ അതോ അദ്ദേഹത്തിന്റെ പുത്രനായിരുന്ന Merenptah ന്റെയോ? ആരെയാണ് മൂസാ നബി അ .മിന്റെ കാലത്തു മുക്കിക്കൊന്നത്? മൂസാ നബിയുടെ കാലത്ത് എത്ര ഫറോവമാർ ജീവിച്ചിട്ടുണ്ട്? ചരിത്ര വിദ്യാർത്ഥികളുടെ അതിശയം ഉണർത്തുന്ന അന്വേഷണമായിരിക്കുമത്. തീർച്ചയായും അതേ കുറിച്ച് എന്റെ യാത്രാവിവരണത്തിൽ വായിക്കാം, ഇൻഷാ അല്ലാഹ്!
പിന്നീട് ലോകാത്ഭുതങ്ങളിലൊന്നായി നമുക്ക് കേട്ട് പരിചയമുള്ള പിരമിഡുകൾ കാണാൻ പോയി. പല വിധത്തിൽ പോസ് ചെയ്യിച്ച ഞങ്ങളുടെ ഗൈഡ് മിസ്രിയായ യൂസുഫ് ഓരോരുത്തരെയും ഫോട്ടോ എടുത്തപ്പോഴും അതിശയത്തേക്കാളേറെ മനസിൽ കനലു കോരിയിടുന്ന ഒരു ചിന്ത കടന്നു പോയി. 5000ൽ കൂടുതൽ കിലോഗ്രാം ഭാരമുള്ള ആ ഭീമൻ കല്ലുകൾ 165 ലധികം മീറ്റർ ഉയരത്തിലേക്ക് ഉയർത്തുവാൻ ആ പാവം 'അടിമകൾ ' എത്രമാത്രം കഠിന ധ്വാനവും പ്രയാസവും സഹിച്ചിട്ടുണ്ടാകും! അവയിൽ മിക്കവയും കല്ലല്ല !! ചുണ്ണാമ്പു കുഴച്ചെടുത്തു തീയിൽ ചുട്ടെടുത്തതാണ് !! എത്രയധികം പണിയെടുക്കേണ്ടി വന്നിട്ടും ആ പാവം ജനങ്ങൾ. ഫറോവമാരുടെ മർധക ഭരണം എത്രമാത്രം ക്രൂരമായിരിക്കും II
മുല കുഞ്ഞായിരിക്കുമ്പോൾ മൂസാ (അ) മിനെ ഇലാഹീ നിർദേശ പ്രകാരം പെട്ടിയിലാക്കി ഉമ്മ ഒഴുക്കിവിട്ട നൈൽ നദിയിലൂടെ ആ ചരിത്ര ഗാഥകളെ സ്മരണകളിൽ താലോലിച്ച് ബോട്ടിൽ യാത്ര ചെയ്തു . നൈൽ നദിയുടെ ജലപ്പരപ്പിൽ കയ്യിട്ടപ്പോഴും ഓളം തള്ളി വെള്ളം കുപ്പായക്കൈ നനച്ചപ്പോഴും കാറ്റിലുലഞ്ഞ് ബോട്ട് ഇളകിയാടിയപ്പോ ഴും ആ ഉമ്മയുടെ നിശ്ചയദാർഢ്യം അക ഖൽബിനെ മദിച്ചു. വീശിയടിക്കുന്ന കാറ്റിന്റെ സീൽക്കാരത്തേക്കാൾ ഉച്ചത്തിൽ സഹയാത്രികനായ അബ്ദുൽ ഗഫ്ഫാർ സഅദി ഈണത്തിൽ നീട്ടിപ്പാടി...
"കണ്ണീരാൽ നിർമ്മിച്ചൊരു പെട്ടിയതാ....
പെട്ടി തൻ ഉള്ളിലൊരാൺ കുട്ടിയതാ..... "

കൈറോ വിട!!

posted on April 20
രാവിലെ 3.53 ന് സുബ്ഹി ബാങ്ക് കൊടുക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റു യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സുബ്ഹി നിസ്കാരം കഴിഞ്ഞ് അധികം വൈകാതെ ഇമാം സുയൂഥിയും നഫീസതുല് മിസ്രിയയുമുള്പപടെയുള്ള മഹത്തുക്കളുടെ മണ്ണായ കൈറോ നഗരത്തോട് വിട പറഞ്ഞു. അലക്സാൻഡ്രിയയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. വരുന്ന വഴിയിൽ അഖ്ത്വാബിൽ പെട്ട സയ്യിദ് ഇബ്രാഹീം ദസൂഖി(റ)വിനെയും സയ്യിദ് അഹ്മദുൽ ബദവി തങ്ങളെയും സന്ദർശിച്ചു. അവരുടെ ചാരത്ത് അനേകം മഹത്തുക്കൾ വേറെയും വിശ്രമിക്കുന്നുണ്ട്. ഇമാമുനശ്ശാഫിഈ (റ)വിന്റെ ഖബ്റിന്നടുത്ത് തിരുനബി സ്വയുടെ ഒരു തൃപ്പാദം പതിഞ്ഞ കല്ല് കണ്ടിരുന്നു. അഹ്മദുൽ ബദവീ (റ)വിന്റെ ചാരത്ത് അവിടത്തെ രണ്ടു തൃപ്പാദങ്ങളും പതിഞ്ഞ ശില കണ്ടു. തിരുദൂതർ അണിഞ്ഞിരുന്ന ഒരു വസ്ത്രത്തിന്റെ ചെറിയ ഭാഗവും ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു അനേകം തിരുശേഷിപ്പുകൾ അവിടെ വേറെയും ഉണ്ടായിരുന്നു. കൂട്ടത്തിൽ ശഅറു മുബാറക്കും ഉണ്ട്. പക്ഷെ അവ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ താക്കോൽ പള്ളി ഇമാമിന്റെ കയ്യിലാണ്, അദ്ദേഹം വരണമെങ്കിൽ ളുഹർ ബാങ്ക് വിളിക്കണം. സമയം പത്തു മണിയേ ആകുന്നുള്ളൂ. ഞങ്ങളുടെ ഷെഡ്യൂൾ അത്രയും കാത്തിരിക്കുന്നതിന് വിഘ്നമായിരുന്നതിനാൽ ദസൂഖി (റ)വിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു. പൂമുത്തുനബിയുടെ തൃക്കരം' പതിഞ്ഞ ഒരു ശില അവിടെയുമുണ്ട്! അതിനെ കൈകൾ കൊണ്ട് നേരിട്ട് സ്പർശിക്കാൻ അവസരമുണ്ട്. അൽഹംദുലില്ലാഹ്! അങ്ങേയറ്റത്തെ ആതിഥ്യമരാദ കൊണ്ട് പള്ളിയിലെ ഇമാമും ഖത്വീബും മുദർരിസുമായ ബശീർ മുഹമ്മദ് അബ്ദുൽ അസീസ് അല് അസ്ഹരിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഞങ്ങളെ വീർപ്പു മുട്ടിച്ചു.
പിന്നീട് ഞങ്ങൾ അലക്സാണ്ഡ്രിയയിലെത്തി. നേരെ പോയത് ഇമാം ബൂസ്വീരി (റ)വിന്റെയും അവിടുത്തെ ഗുരുവര്യനായ അബുൽ അബ്ബാസ് മുർസി (റ)വിന്റെയും അടുത്തേക്കാണ് . അതിന്റെ പരിസരത്ത് അദ്ദേഹത്തിന്റെ രണ്ടാൺ മക്കളും ദ സൂഖി തങ്ങളുടെ ഉമ്മയുമുൾപ്പടെ അനേകം മഹദ് ജനങ്ങളെയും സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ആത്മാനുഭൂതിയുടെ ആ ധന്യ നിമിഷങ്ങളെ കുറിച്ച് ഇൻഷാ അല്ലാഹ് എഴുതാതിരിക്കില്ല!

നഫീസതുൽ മിസ്വരിയ്യയുടെ ചാരത്ത്

posted on 2016,April 21
ഇമാമുനശ്ശാഫിഈ (റ) യുടെ കാലത്തു തന്നെ ജീവിച്ചിരുന്ന ഒരു മഹതിയാണ് നഫീസതുൽ മിസ്വരിയ്യ. കേരളക്കാർക്ക് മഹതിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടി വരില്ല. നഫീസതുമാല പാരായണം ചെയ്യാത്ത വീടുകൾ നമ്മുടെ നാട്ടിൽ അപൂർവമായിരിക്കും. മഹാനവർകൾ തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ട് മഹതിയുടെ അടുക്കലേക്ക് ആളയ്ക്കാറുണ്ടായിരുന്നുവല്ലോ. താൻ മരിച്ചാൽ മയ്യിത്ത് ആദ്യം നഫീസതുൽ മിസ്വ്രിയ്യയുടെ അടുക്കൽ കൊണ്ടുവരാൻ വസ്വിയ്യത്ത് ചെയ്തിരുന്നു. ആ പതിവു ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് അങ്ങോട്ടുള്ള യാത്രാമധ്യേ അബ്ദുൽ ഗഫ്ഫാർ സഅദി പറഞ്ഞിരുന്നു മഗ് രിബ് ബാങ്ക് വിളിക്കാനടുത്ത സമയത്താണ് എത്തിയത്. അല്പം കഴിഞ്ഞാൽ ഇരുട്ടു പരക്കുന്നതു കൊണ്ട് മഖ്ബറ യുടെ പുറത്തു നിന്നുള്ള ദൃശ്യം പകർത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാൽ ചിയ്യൂർ അബ്ദുല്ല സഅദിയും ഞാനും ചേർന്ന് ആദ്യത്തെ ഷോട്ട് എടുത്തു. അതു കഴിയും മുമ്പേ ബാങ്കിന്റെ നാദം ഉയർന്നു. ത്തങ്ങളും മഗ്രിബ് ജമാഅത്തിൽ പങ്കെടുത്തു ആ വഖ്തിലും ഏതോ ഒരു സഹോദരന്റെ മയ്യിത്ത് എത്തിയിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ പതിവുള്ള പോലെ മരിച്ചയാളുടെപേര് അനൗൺസ് ചെയ്യുന്നതിനു പകരം മയ്യിത്ത് പുരുഷനാണ് എന്നും അയാളുടെ കുടുംബപ്പേരും ഗ്രാമത്തിന്റെ പേരും മാത്രമാണ് പരിചയപ്പെടുത്തിയത്‌. നഫീസതു ബീവി(റ)യുടെ സാന്നിധ്യം എത്ര അനുഗ്രഹീതമായിട്ടാണ് മിസ്വ്രികൾ കാണുന്നത് എന്നതിന്റെ മികച്ച ഒരു ഉദാഹരണമായിട്ടാണീ സംഭവം അനുഭവപ്പെട്ടത്. മഹതിയുടെ ബറകത് അല്ലാഹു നമുക്കും തരട്ടെ!

ഇബ്നു ഹജരിൽ അസ്ഖലാനി(റ)വിനെ കാണാന്‍

posted on April 21, 2016

ഇമാമു നശ്ശാഫിഈ(റ)വിന്റെയും സകരിയ്യൽ അൻസ്വാരി (റ)വിന്റെയും മഖ്ബറയിൽ നിന്ന് ഇടുങ്ങിയ ഒരു വഴിയിലൂടെ 'പത്തു മിനിട്ട് നടന്നാൽ ഇബ്നു ഹജറിൽ അസ്ഖലാനി(റ)വിന്റെ അടുത്തെത്താം. പോകുന്ന വഴിയിൽ ഇരുവശത്തുമായി അഹ് ലുബൈത്തിൽ പെട്ടവരും അല്ലാത്തവരുമായ ധാരാളം പേരുടെ മഖ്ബറകൾ ഉണ്ട്, അതിനിടയിൽ കൊച്ചു കൊച്ചു കുടിലുകൾ കെട്ടി ധാരാളം സാധുക്കളെയും കണ്ടു. വഴിവക്കിൽ ചപ്പുചവറുകൾ കൂട്ടിയിട്ടതിൽ കയ്യിട്ട് തപ്പുന്ന ഒരു പടുവൃദ്ധൻ! ഒരു നേരത്തെ പശിയടക്കാൻ വല്ലതും കിട്ടുമോ എന്നു നോക്കുകയാണയാൾ. കരളലിയിപ്പിച്ച ആ രംഗം കാമറയിൽ പകർത്താനായി ഞാൻ ഫോക്കസ് ചെയ്തു. അപ്പോഴേക്കും എന്തോ ഒന്ന് കയ്യിൽ തടഞ്ഞ സന്തോഷത്തിൽ അയാൾ തലയുയർത്തി. മുഖമാകെ വികസിച്ചിട്ടുണ്ട്. അയാൾ കാണുമെന്ന് കരുതി ഫോട്ടോ എടുക്കാനുള്ള ശ്രമം ഞാനുപേക്ഷിച്ചു - ഒരാളുടെയും ആത്മാഭിമാനത്തിന് പോറലേൽപ്പിക്കരുതല്ലോ. ഇടയ്ക്ക് കുതിരകളെയും അവയെ തളയ്ക്കാറുള്ള ലായവും കണ്ടു.
ഇബ്നു ഹജരിൽ അസ്ഖലാനി(റ) ! ഫത്ഹുൽ ബാരിയുടെ രചയിതാവ്. എത്രയോ തവണ കേട്ടും വായിച്ചും പരിചയിച്ച വ്യക്തിത്വമാണ്, അങ്ങോട്ടുള്ള ഓരോ ചവിട്ടടിയിലും ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹദീസു വിമർശകരുടെ എത്രയെത്ര ആരോപണശരങ്ങളെയാണ് അദ്ദേഹം പ്രതിരോധിച്ചു നിർത്തിയത് !! പക്ഷെ .....! അവിടെയെത്തിയപ്പോൾ .....
ആകെ ഹൃദയം തകർന്നു പോയി. ചുറ്റുമതിലിന്റെ അകത്തേക്ക് കടക്കുവാനുള്ള കവാടം ആരോ കല്ലുകൾ വെച്ച് പൂർണമായും അടച്ചു കളഞ്ഞിരിക്കുന്നു. ഞങ്ങളുടെ യാത്രാ സംഘത്തിന് ഒപ്പം ഉണ്ടായിരുന്ന മിസ്രിയായ ത്വാരിഖ് അബ്ദുൽ ഹഫീള് മുഹമ്മദ് ആറു മാസം മുമ്പ് വരെ അവിടെ സന്ദർശിച്ചിട്ടുണ്ട് .അപ്പോഴൊന്നും ഈ കെട്ട് ഉണ്ടായിരുന്നില്ല, എനിക്കാകാംക്ഷയേറി. വഴിയടച്ചവർ ഖബറും പൊളിച്ചു കാണുമോ? ത്വാരിഖിന്റെ സഹായത്തോടെ മതിൽക്കെട്ടിന്റെ വിടവിൽപൊത്തിപ്പിടിച്ചു കയറി നോക്കി. നിരാശ ബാക്കിയായി. മുകൾഭാഗം പനയോലകൾ കൊണ്ട് മേൽക്കൂരയിട്ട് മുകളിൽ മണ്ണ് വാരിയിട്ടു ട്ടുണ്ട്. ഒരു ഭാഗത്ത് വിടവുണ്ട്' ഏന്തി വലിഞ്ഞു നോക്കി - കഴുത്തിന് നീളം പോരാ! ഇമാം ബുഖാരിയെയും ഇബ്നു ഹജർ തങ്ങളെയും മനസ്സിരുത്തി വിളിച്ചു കാനോണിന്റെ കാമറ നീട്ടിപ്പിടിച്ചു ഫോക്കസ് ചെയ്തു ഫലമുണ്ടായില്ല മതിലിൽ നിന്ന് പിറകോട്ട് ചാടിയിറങ്ങിയപ്പോൾ ചുറ്റും ഉയർന്നു പൊങ്ങിയ പൊടിപടലം പോലെ എന്റെ മനസും ധൂളിയായിരുന്നു. ഇമാം ബുഖാരിയെ സിയാറത്ത് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് പകുതി ആശ്വാസമാകുമെന്ന് നിനച്ചിരുന്നതാണ് പക്ഷെ ....
അപ്പോൾ അബ്ല്ല സഅദി ഓടി വന്നു പറഞ്ഞു നീണ്ട ആ മതിൽക്കെട്ടിന്റെ കുറച്ചപ്പുറത്ത് അതിന്റെ മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു, അവന്റെ കയ്യിൽ കൊടുത്താൽ അവൻ ഫോട്ടോ എടുത്തു തരും. ഞാനങ്ങോട്ടോടി. മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു. ഏഴോ എട്ടോ വയസ് പ്രായം കാണും. അവൻ കാമറക്കു കൈ നീട്ടി. എനിക്കു തോന്നി, ഞാൻ തന്നെ കയറിയിലെന്താ ?! ഞാനും അവന്റെ ഭാരം തന്നേ കാണൂ! വെറും ഒറ്റവരി ഇഷ്ടികയിൽ കെട്ടിയ മതിലിൽ തൊട്ടപ്പോൾ അതു ഇളകിയാടി. അടുത്തു തന്നെ നിന്നിരുന്ന മറ്റൊരു കുട്ടിക്ക് എന്റെ ആഗ്രഹമെന്തെന്ന് മനസ്സിലായി. ഏതാണ്ട് പന്ത്രണ്ട് വയസു കാണും. അവൻ രണ്ടു കൈകളും കോർത്തു പിടിച്ച് അതിൽ ചവിട്ടിക്കയറാൻ പറഞ്ഞു. ഞാനതു സ്വീകരിച്ചില്ല. കാമറ താഴെയുള്ളവരെ ഏല്പിച്ച് മതിലിൽ അള്ളിപ്പിടിച്ച് കയറി. മുകളിൽ നിന്ന ചെറിയ കുട്ടി കൈ നീട്ടിയെങ്കിലും അതും വേണ്ടെന്നു വെച്ചു - വീണാൽ രണ്ടു പേരും വീഴും. എന്റെ ആഗ്രഹത്തിന്റെ കൂടി തീവ്രത കൊണ്ടാവാം അതിന്റെ മുകളിലെത്തിയത് എത്ര വേഗത്തിലായിരുന്നെന്നോ. അകത്തു കടന്നു അലപം മുന്നോട്ട് നsന്നു മഖ്ബറയിലേക്ക് പ്രവേശിച്ചു. സലാം പറയുമ്പോൾ കാമറ ആ കുട്ടിയെ ഏല്പിച്ചു. ആ മിടുക്കൻ രണ്ടോ മൂന്നോ തവണ ക്ലിക്ക് ചെയ്തു. അതിനവന് സാധിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ഞാനും മഖ്ബറയുടെയും ശിലാഫലകത്തിന്റെയും ഒന്നു രണ്ടു ഷോട്ടുകൾ എടുത്തു. ഒരു പക്ഷെ, ഇനി ഇതിനും അവസരമില്ലാതായെങ്കിലോ? അല്ലാഹു തുണ! ആ കുട്ടികളുടെ പേര് ഞാൻ അന്വേഷിച്ചിരുന്നു. മറന്നു പോയി. അല്ലാഹു അവർക്ക് റഹ്മത്ത് ചെയ്യട്ടെ! ഇമാം ബുഖാരിയെയും ഇബ്നു ഹജറ് തങ്ങളെയും വിളിച്ചത് വെറുതെയായില്ലെന്ന ആത്മസായൂജ്യത്തോടെയാണ് അവിടെ നിന്ന് മടങ്ങിയത്.

ജിദ്ദയിലേക്ക്

posted on April 22, 2016.· 
ഇന്നലെ രാത്രി 10:50 ന് (ഇന്ത്യൻ ടൈം 2: 20) ഈജിപ്തിലെ അലക്സാൺട്രിയയിലെ ബുർജുൽ അറബ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് SV3332 നമ്പർ വിമാനത്തിൽ ജിദ്ദയിലേക്ക് കയറുമ്പോൾ മനസ്സിൽ നിറയെ വേപഥു ആയിരുന്നു.
മിസ്൪...., നീയെത്ര ഭാഗ്യവതിയാണ്! എത്രയെത്ര മഹത്തുക്കളാണ് നിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ആ പുണ്യപുരുഷരെ അന്വേഷിച്ച് എത്രയെങ്ങാനും പേർ നിന്നെത്തേടി വന്നു!! അവരുടെ അധ്യാത്മിക ദാഹം തീർക്കാൻ ഭാഗ്യം കിട്ടിയ നിന്നെപ്പിരിയാൻ മനസ് വരുന്നില്ല. കയ്റോയിൽ ഇമാം സുയൂത്വിയുടെയോ ഇമാം അസ്ഖലാനിയുടെയോ ജ്ഞാനസാഗരമായ ഇമാമുനാ ശ്ശാഫിഈയുടെയോ ചാരത്തു തന്നെയങ്ങു കൂടിയാൽ മതിയായിരുന്നു. ജീവിതം ഏല്പിച്ചു തന്ന കനത്ത ഉത്തരവാദിത്തങ്ങൾ അതിനു സമ്മതിക്കുന്നില്ലല്ലൊ. അറിവിന്റെ ആ മഹാസാഗരങ്ങളോട് യാത്ര ചോദിക്കാൻ മനസില്ലാതെ ആഫ്രിക്കൻ വൻകരയിൽ നിന്ന് തിരിച്ചുവരവ് ആരംഭിച്ചു. പറ്റിയാൽ അധികം താമസിയാതെ ഇറാഈലും ഈജിപ്തും സന്ദർശിക്കാൻ വീണ്ടും വരാമെന്ന് ഇസ്രാഈലിലെ ഗൈഡ് ജമീലിനോടും ഈജിപ്തിലെ സഹായി സയ്യിദ് മുസ്ത്വഫായോടും പറഞ്ഞതു യാഥാർത്ഥ്യമാകട്ടെ എന്ന അകം നിറഞ്ഞ ആഗ്രഹത്തോടെ.
വരുന്നതിന് മുമ്പ് ദാനിയാൽ നബിയുടെയും ലുഖ്മാനുൽ ഹകീം തങ്ങളുടെയും അടുത്തും സ്വഹാബിയായ അബുദ്ദർദ്ദാഅ (റ)വിന്റെ ചാരത്തും പോയി. അതിന്റെ ശേഷമാണ് ലോകത്തെ ഒട്ടുമിക്ക ഭാഷകളിലെയും എല്ലാ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുള്ള Bibliotheca Alexandrina സന്ദർശിച്ചത്. അതു വല്ലാത്തൊരു ലോകമാണ്! യാത്രാ വിവരണത്തിലാകട്ടെ ബാക്കി വിശേഷങ്ങൾ. നിങ്ങളുടെ കാത്തിരിപ്പു ഇൻഷാ അല്ലാഹ് വെറുതെയാകില്ല, ദുആ ചെയ്യുമല്ലോ.

അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍


വര്‍ഷങ്ങള്‍ക്കു മുമ്പെപ്പഴോ എഴുതിയ ഒരു കവിതയാണിത്. പഴയ ചില നോട്ടുബുക്കുകള്‍ക്കിടയില്‍ ചില കുറിപ്പുകള്‍ പരതുമ്പോളാണ് കണ്ണില്‍ പെട്ടത്. ഇതെഴുതിയതിനു ശേഷം രണ്ടു തവണ മദീനത്തു പോയി. കാവ്യഗുണങ്ങളൊന്നും ഇല്ലെന്നറിയാം. എങ്കിലും ഇനിയും അവിടെയെത്താനുള്ള കൊതി കൊണ്ട് മാത്രം ഇതിവിടെ പ്രസിദ്ധീകരിക്കുന്നു.
----- മുഹമ്മദ്‌ സജീര്‍ ബുഖാരി
*****
പൂമദീനയില്‍ പാര്‍ക്കേണ്ടെനിയ്ക്കാ
പുണ്യമണ്ണിലൊന്നു കവിളുരച്ചാല്‍ മതി
പൂമുത്തിന്‍ ഗന്ധം പേറുമാ ത്വയ്ബയില്‍
പൂവിളം തെന്നലായ് വീശിയാല്‍ മതി
മുത്തിന്‍ മലര്‍വനിയിലാ മാരുതനില്ലേല്‍
മലര്‍വാടികളെങ്ങനെ പൂത്തുനില്‍ക്കാന്‍?
മാനത്തു പ്രഭയായ് യുദിത്തൊരു പൌര്‍ണമീ
മഹിതര്‍ നബിക്കുമേല്‍ നീയുദിച്ചതെങ്ങനെ?!
കളകളാരവം മുഴക്കുമാഴിയും പൊയ്കയും
കിളികൂജനം പൊഴിക്കുമാ കുരുവികള്‍ തന്നെയും
കാതരം കിന്നാരം ചൊന്നുചൊന്നു കാത്തതാ
കാരുണ്യപ്പൂനബി പ്പൂതിങ്കളെ കാണുവാന്‍
പാപക്കറയില്‍ കറുത്തിരുണ്ടെനിയ്ക്കാ
പാദം കൊണ്ട മണ്ണല്ലാതെന്തു ശരണം
പാവനപ്പൂങ്കനിയാം സ്നേഹനിധിയേ
പാവമാ മെനിയ്ക്കൊരു കൈ തരേണമേ..
അനുരാഗ വിവശമായെന്‍ ഹൃത്തടം വിതുമ്പീ
അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍
ആ ഉമ്മറപ്പടിയില്‍ നെറ്റിവച്ചുരച്ചു മരിച്ചു-
പോയില്ലെങ്കില്‍ ഞാനെന്തു ഹതഭാഗ്യവാന്‍!!

posted on 2016, May 19 at 8:52pm