Wednesday 15 June 2016

പണ്ഡിതന്‍മാര്‍ക്ക് കറാമത്തില്ലേ?


ചോദ്യം: അല്ലാഹുവിനെ മാത്രം ഓര്‍ത്തു ഇബാദത്ത് ചെയ്യുന്ന അനേകം പേ­ര്‍ ധാരാളം കറാമതുക­ള്‍ പ്രകടിപ്പിക്കുന്നു. ഉലമാഇല്‍ നിന്ന് അങ്ങനെ പ്രകടമാകുന്നില്ല. എന്താണതിനു കാരണം? ആയിരം ആബിദിനെക്കാ­ള്‍ ശ്രേഷ്ടത ഒരു ആലിമിനു ആണെന്നല്ലേ നാം പറയാറുള്ളത്.
ഉത്തരം: ആലിമിനു ആയിരം ആബിദിനേക്കാള്‍ ശ്രേഷ്ടത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവരിലൂടെയാണ് ദീന്‍ നിലനില്‍ക്കുന്നത്. "വിജ്ഞാനമാണ്‌ മതത്തിന്‍റെ ജീവന്‍" എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ചത്ത പുലിയെ ആരെങ്കിലും ഭയപ്പെടുമോ? എന്നാല്‍, നോക്കിനില്‍ക്കേ അതിന്‍റെ വാലൊന്നനങ്ങിയാലോ? നമ്മുടെ പൊടി പോലും പരിസരത്തു കാണുകയില്ല. അതുപോലെ, പാണ്ഡിത്യമുള്ളവരെ ദീനിന്‍റെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഭയപ്പെടുന്നു, അവര്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ വൈകല്യങ്ങള്‍ വില പോകില്ലെന്നു അറിയാവുന്നത് കൊണ്ട്! അസന്മാര്‍ഗികള്‍ ഭയക്കുന്നു, അവരുടെ അധര്‍മം പഴിചാരപ്പെടുമെന്നു അറിയാവുന്നത് കൊണ്ട്!! ഒരു സദസ്സില്‍ ഒരു പണ്ഡിതന്‍ ഇരിക്കുമ്പോള്‍ അവിടെ അനാവശ്യ സംസാരങ്ങള്‍ പോലും ഒഴിവാകുന്നു. അഥവാ, മതത്തിന്‍റെ ബാഹ്യമായ അടയാളങ്ങള്‍ നിലനില്‍ക്കാന്‍ അയാളുടെ സാന്നിധ്യം തന്നെ മതി. വൈജ്ഞാനികമായ സേവനങ്ങള്‍ അതിന്‍റെ ആന്തരിക ചൈതന്യത്തെയും പുഷ്ടിപ്പെടുത്തുന്നു.
ഒരാള്‍ ആരോടും ഒരു ബന്ധവുമില്ലാതെ അല്ലാഹുവിനെ മാത്രം ഉപാസിച്ചു ജീവിക്കുന്നത് വളരെ പുണ്യം നിറഞ്ഞത്‌ തന്നെ. അതേസമയം അതിന്‍റെ ഗുണം അവരില്‍ മാത്രം ഒതുങ്ങുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. ധര്‍മം നിര്‍വഹിക്കുന്ന പണ്ഡിതനിലൂടെ നന്മ എല്ലായിടത്തും വ്യാപിക്കുന്നു. "ബനൂ ഇസ്രാഈലിലെ പ്രവാചകന്മാരെ അനന്തരമെടുത്തവരാരോ അവരാണ് യദാര്‍ത്ഥ പണ്ഡിതര്‍" എന്നു ഹദീസില്‍ വന്നിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു ദീനീ പ്രബോധനം നിര്‍വഹിച്ചവരാണ് അവര്‍. ആ ധര്‍മം നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ഒരാളില്‍ പാണ്ഡിത്യത്തിന്‍റെ ചൈതന്യം ദൃശ്യമാകുന്നത്.

കറാമതുകള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ ആദരവിന്‍റെ അടയാളമാണ്. ആവാക്കിന്‍റെ അര്‍ഥം തന്നെ അതാണ്‌. അതു പ്രാകൃത സന്ദര്‍ഭത്തില്‍ പ്രകടമായതാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഉലമാഇന്‍റെ ആദരവിനെയും പദവികളെയും ഖുര്‍ആനും ഹദീസും എത്രയോ തവണ പുകഴ്ത്തിയിരിക്കുന്നു. അത് അവരുടെ ആഗമനത്തിനു മുമ്പേ അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്.
പണ്ഡിതന്‍മാരില്‍ നിന്ന് തീരെ കറാമതുകള്‍ ഉണ്ടായില്ലെന്നു പറയാമോ? പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളായിരുന്ന ഇമാം ശാഫിഈ, ഇമാം നവവി, ശൈഖ് ജീലാനി തുടങ്ങിയ എത്രയെത്ര മഹത്തുക്കളെ നമുക്കറിയാം. പാണ്ഡിത്യത്തിന്‍റെ മതപരവും ആത്മീയവുമായ മൂല്യങ്ങളെ ഖല്‍ബിലും കര്‍മത്തിലും നിലനിര്‍ത്തിയിരുന്നവരായിരുന്നു അവര്‍. അത്തരം ആളുകളെ കുറിച്ചാണ് "തന്‍റെ ദാസരില്‍ നിന്ന് അല്ലാഹുവിനെ ഭയപ്പെടുന്നത് ഉലമാഅ് മാത്രമാണ്" എന്ന് അല്ലാഹു പറഞ്ഞത് (അല്‍ ഫാത്വിര്‍: 28).
ഇമാം നവവി എഴുതുന്നു: “ആബിദുകളെക്കാള്‍ ശ്രേഷ്ടത ആലിമുകള്‍ക്ക് ആയിരുന്നിട്ടും അവരില്‍ നിന്ന് കറാമതുകള്‍ പ്രകടമാകാത്തത്, അവരില്‍ പ്രകടനപരത (രിയാഅ്) കയറിവരുന്നത് കൊണ്ടാണ്” (ബിഗ്‌­യതുല്‍ മുസ്തര്‍ശിദീന്‍ 5). രിയാഅ് ശിര്‍ക്കാണെന്ന് വരെ ഹദീസില്‍ കാണാം. അത്രയും ഗൌരവമേറിയ ദുര്‍ഗുണമാണെന്നര്‍ത്ഥം. അതിനാല്‍, പ്രവാചക ദൌത്യങ്ങളുടെ അനന്തരാവകാശികളാകാന്‍ യോഗ്യരാകുമാറ് ആത്മാര്‍ഥതയും അധ്യാത്മിക ഗുണങ്ങളും കര്‍മത്വരയും നേടിയെടുക്കാന്‍ നമുക്കാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കും നിങ്ങളുടെ ചോദ്യം പോസ്റ്റു ചെയ്യാനും അല്‍ ജവാബ് എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുമല്ലോ

0 comments:

Post a Comment