Tuesday 21 June 2016

ഓര്‍മകളില്‍ ബളര്‍ക്കൊടി മൂണ്ടെണ്ണം



ഇന്ന്‍ബദ്ര്‍ദിനം,
ലോക ചരിത്രം എക്കാലത്തും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന വിസ്മയമാണ് ബദ്ര്‍ യുദ്ധം. പൂര്‍ണ നിരായുധരും നിസ്സഹായരുമായ ഒരു ചെറുസംഘം സര്‍വായുധ സജ്ജരായി യുദ്ധഭേരി മുഴക്കിവന്ന അലകടലിനു മീതെ വിജയകാഹളം മുഴക്കിയ ഐതിഹാസിക പോരാട്ടത്തിന്‍റെ സ്മരണ. ആയുധമല്ല, വിശ്വാസമാണ് ശക്തി എന്നു തെളിയിച്ച സമരമുഖം.

ഓര്‍മകളില്‍ തിരുനബിയും സഹചരും ബദ്റിലേക്ക് പുറപ്പെടുന്ന രംഗം തെളിയുന്നുണ്ട്:
                  "ബദ്‌റുല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം
                    ബളര്‍ക്കൊടി മൂണ്ടെണ്ണം കെട്ടിടയതിലുണ്ടെ- അബ്‌യള്
                    വര്‍ണമതാം ഫിന്‍രണ്ടും അസ്‌വദുമാമേ..."


അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ ആയുധ വിഭൂഷിതരായി അണിഞ്ഞൊരുങ്ങിയാണ് ശത്രുവ്യൂഹം വന്നത്: "പുറപ്പെട്ട ബുജാഹിലുടന്‍ കിബര്‍ പൊങ്കിയെളുന്ത ലിബാസ് ചമയ്ന്ത്..." കത്തിക്ക് മൂര്‍ച്ചയുണ്ട്, കുന്തത്തിനു മുനയുണ്ട്, വാള്‍ത്തല മിനുങ്ങുന്നുണ്ട്.... എന്നിട്ടും അവര്‍ തോറ്റു. കാരണം അപ്പുറത്തെ ആയുധം അല്ലാഹു അഹദ് എന്ന വിശുദ്ധ മന്ത്രണമാണ്.

ബദ്റിന്‍റെ ഓരോ രംഗവും ലോകത്തെവിടെയുമുള്ള മുസ്‌ലിം സമൂഹത്തിനു സര്‍വത്ര പാഠമാണ്. കേരളത്തില്‍ അമുസ്‌ലിം സഹോദരങ്ങളുടെ നാക്കിന്‍ തുമ്പത്തു പോലും ആ രണഭേരിയുടെ തപ്തസ്മരണകള്‍ നിലനിര്‍ത്താന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിനു സാധിച്ചിട്ടുണ്ട്:
                 
               "പുടവി കിടുകിട നെടിയെ നെടില്‍കളും
                ചൊടിയെ മുതുകിട ചമയം സമനെടു
                കുടവെ ഇടയിട ചിലര്‍കള്‍ കയറയും
               ഇടയില്‍ നട നട പുനവെ വരിവരി
     വരികള്‍ തിക്കുവതായും - ഇടയില്‍ നിക്കുവതായും
     വരുവര്‍ ഒക്കുവതായും - അണികള്‍ ഇപ്പടിതായം"

അല്ലാഹുവില്‍ വിശ്വസിക്കുക. അവന്‍റെ സഹായമാണ് വലുത്. ബദര്‍ ല്‍കുന്ന ഏറ്റവും നല്ല പാഠമാണിത്. ഖുര്‍ആന്‍ പറഞ്ഞു: “ഉറപ്പാണ്, ബദ്റില്‍ അല്ലാഹുനിങ്ങളെ സഹായിച്ചിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍)

അസ്ഹാബുല്‍ ബദ്റിന്‍റെ സഹായം തന്നു അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ
                 "ബെല്ലാന്‍ ബദ് രീങ്കള്‍ സഹബോര്‍ ഹഖാല്‍
                  വീട്ടെന്‍ ദുയൂന്‍ ഇഹ്സില്‍ മുറാദും മിക്കാ
                  ചൊല്ലും ഫിഅ്ല്‍ കേള്‍വി നള്റാല്‍ വന്തേ
                  ദോഷം അടങ്കലും പൊറുത്തീടള്ളാ..."

0 comments:

Post a Comment