Wednesday 15 June 2016

വർത്തമാനത്തിന്‍റെ വൃത്താന്തം *

ഞാൻ കണ്ട സഹസ്രം കിനാക്കളിൽ
പ്രഭാവം പുലർത്തി വാണായിരം മോഹങ്ങളിൽ
ഇരുളിന്റെ ഘന രൂപങ്ങളെ ഭേദിച്ച്
ദിവ്യശോഭയുടെ വെള്ളിക്കീറുകൾ പകർന്നത്
പുകമഞ്ഞിന്റെ ധവളിമ മാത്രമാണെന്നറിയുമ്പോൾ
ഉലക മൊട്ടാകെ ചുറ്റും നിലക്കാതെ കറങ്ങുന്നു.
സ്വന്തം വാലുതേടിയലഞ്ഞ ശ്വാനനെപ്പോലെ ഞാൻ.
ഉരുകിത്തീർന്ന മെഴുകിന്റെ ഇത്തിരി വെട്ടത്തിൽ
ചിറകു കരിഞ്ഞു വീണ ഈയ്യാംപാറ്റ ഞാൻ.
മഥിച്ചു നിന്നൊരായിരം ഭാവനകളിൽ
വിശുദ്ധ സിംഹാസനത്തിൻ നിഴലെന്ന പൂതി
കാലമിടിച്ചു വീഴ്ത്തിയ ചിതൽപ്പുറ്റായി മാറവെ
ഹൃദ്യമെന്ന ഹങ്കരിച്ചീ താളുകളിൽ
കോറിയിട്ട വരികളെന്നെ പല്ലിളിക്കുമ്പോൾ
നീറി നീറിപ്പിടയുമീ ഭഗ്നന്റെ ലീലകൾ
വിശുദ്ധ തേജസിൽ രമിക്കുമെന്നോർത്ത്
സദയം ക്ഷമിച്ചിടുക, മനസേ-
യീ ജൻമ മഭിശപ്തമാവാതിരിക്കാൻ നീ തുണ
കണ്ണീരിന്റെ പുകമറയിൽ കണ്ട
കയ്ക്കുന്നായിരമായിരം കിനാക്കളും
വിഷാദം വിതുമ്പിയ പകലോന്റെ
ശോഭയിൽ മുങ്ങിയ വേദനകളും
ദിവ്യസ്നേഹ പ്രഭയിൽ ജ്വലിച്ചടങ്ങിയ
നൂറു നൂറായിരം ചിന്തകളും
ക്രോധത്തിൽ ചുട്ടെടുത്ത പാഴ്വാക്കുകളുടെ
മനസുപൊള്ളിക്കുന്ന ബർണറിൽ വീഴുമ്പോൾ
ഭഗ്നനായി നിർവിഘ്നം തുടർന്നീ-
യഭ്യാസത്തെ യെന്തു പേർ വിളിക്കും ഞാൻ .
* മാർച്ച് 6, 2005 ന് എഴുതിയത്
posted on 2016, June 12 at 6:04am

0 comments:

Post a Comment