Wednesday 15 June 2016

അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍


വര്‍ഷങ്ങള്‍ക്കു മുമ്പെപ്പഴോ എഴുതിയ ഒരു കവിതയാണിത്. പഴയ ചില നോട്ടുബുക്കുകള്‍ക്കിടയില്‍ ചില കുറിപ്പുകള്‍ പരതുമ്പോളാണ് കണ്ണില്‍ പെട്ടത്. ഇതെഴുതിയതിനു ശേഷം രണ്ടു തവണ മദീനത്തു പോയി. കാവ്യഗുണങ്ങളൊന്നും ഇല്ലെന്നറിയാം. എങ്കിലും ഇനിയും അവിടെയെത്താനുള്ള കൊതി കൊണ്ട് മാത്രം ഇതിവിടെ പ്രസിദ്ധീകരിക്കുന്നു.
----- മുഹമ്മദ്‌ സജീര്‍ ബുഖാരി
*****
പൂമദീനയില്‍ പാര്‍ക്കേണ്ടെനിയ്ക്കാ
പുണ്യമണ്ണിലൊന്നു കവിളുരച്ചാല്‍ മതി
പൂമുത്തിന്‍ ഗന്ധം പേറുമാ ത്വയ്ബയില്‍
പൂവിളം തെന്നലായ് വീശിയാല്‍ മതി
മുത്തിന്‍ മലര്‍വനിയിലാ മാരുതനില്ലേല്‍
മലര്‍വാടികളെങ്ങനെ പൂത്തുനില്‍ക്കാന്‍?
മാനത്തു പ്രഭയായ് യുദിത്തൊരു പൌര്‍ണമീ
മഹിതര്‍ നബിക്കുമേല്‍ നീയുദിച്ചതെങ്ങനെ?!
കളകളാരവം മുഴക്കുമാഴിയും പൊയ്കയും
കിളികൂജനം പൊഴിക്കുമാ കുരുവികള്‍ തന്നെയും
കാതരം കിന്നാരം ചൊന്നുചൊന്നു കാത്തതാ
കാരുണ്യപ്പൂനബി പ്പൂതിങ്കളെ കാണുവാന്‍
പാപക്കറയില്‍ കറുത്തിരുണ്ടെനിയ്ക്കാ
പാദം കൊണ്ട മണ്ണല്ലാതെന്തു ശരണം
പാവനപ്പൂങ്കനിയാം സ്നേഹനിധിയേ
പാവമാ മെനിയ്ക്കൊരു കൈ തരേണമേ..
അനുരാഗ വിവശമായെന്‍ ഹൃത്തടം വിതുമ്പീ
അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍
ആ ഉമ്മറപ്പടിയില്‍ നെറ്റിവച്ചുരച്ചു മരിച്ചു-
പോയില്ലെങ്കില്‍ ഞാനെന്തു ഹതഭാഗ്യവാന്‍!!

posted on 2016, May 19 at 8:52pm

0 comments:

Post a Comment